[ആര്‍. അജിത്‌കുമാര്‍]
ഡോ. രവിപിള്ള. മലയാളികളിലെ അപൂര്‍വ വിസ്‌മയം. ഏറ്റവും കൂടുതല്‍ മലയാളികള്‍ക്കു ജോലി നല്‍കുന്ന ചവറക്കാരന്‍. ഹോട്ടല്‍ രാജാവ് ലീല കൃഷ്‌ണന്‍നായരുടെ കോവളത്തെ ലീലാ ഹോട്ടല്‍ അഞ്ഞൂറു കോടിക്ക്
ഏറ്റെടുത്തതോടെ വിനോദസഞ്ചാര വ്യവസായരംഗത്തും രവിപിള്ളയുടെ മാന്ത്രികസ്‌പര്‍ശം. 60,000 പേര്‍ ഗള്‍ഫില്‍ അദ്ദേഹത്തിന്റെ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. 80 ശതമാനവും ഇന്ത്യക്കാര്‍. അതില്‍ ഭൂരിപക്ഷവും മലയാളികള്‍. ഉടന്‍ 25,000 പേരെക്കൂടി വേണം. മലയാളികളെ കിട്ടാനില്ല. രവിപിള്ളയുടെ ശ്രദ്ധ ബംഗാളിലേക്കും ബിഹാറിലേക്കും തിരിയുകയാണ്.
കൊല്ലത്തെ റാവീസ് രവിപിള്ളയുടെ സ്വപ്‌നപദ്ധതിയാണ്. സ്വന്തം ജന്മനാട്ടില്‍ ഇതു ഞങ്ങളുടേതെന്നു കാണിച്ചുകൊടുക്കാന്‍. വിദേശങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ പ്രമുഖവ്യവസായികള്‍ അവരുടെ നേട്ടങ്ങള്‍ കാട്ടിക്കൊടുക്കും. അതിനേക്കാള്‍ കനിഞ്ഞ് അനുഗ്രഹിച്ച പ്രകൃതി, പാരമ്പര്യം, ചരിത്രം. എന്നിട്ടും നാം പിന്നില്‍. അതിന് ഒരു കൊല്ലംകാരന്റെ മറുപടി-ഡോ. രവിപിള്ള റാവീസിനെക്കുറിച്ചു പറഞ്ഞു. ”ഒരിക്കല്‍ അമേരിക്കയിലെ ഹൂസ്‌റ്റണില്‍ പോയി. എണ്ണ കമ്പനികളുടെ ലോക കേന്ദ്രമാണ്. അടുത്ത് റോക്കറ്റ് വിക്ഷേപണകേന്ദ്രം. തടാകത്തില്‍ യാത്ര ചെയ്യാന്‍ ലക്ഷങ്ങളെത്തും. പലതവണ യാത്ര ചെയ്‌തപ്പോള്‍ ഞാന്‍ ചിന്തിച്ചുപോയി, നമ്മുടെ അഷ്‌ടമുടി കായല്‍ ഇതിനേക്കാള്‍ എത്രയോ മനോഹരം. അങ്ങനെയാണ് കൊല്ലത്ത് ഹോട്ടല്‍ നിര്‍മാണം ആരംഭിക്കുന്നത്. 12 വര്‍ഷം മുന്‍പ്.”
ഹോട്ടല്‍ ലീല ഇനി റാവീസ് ലീല. കോഴിക്കോട്ടെ കടവില്‍ റിസോര്‍ട്‌സ് ഇനി റാവീസ് കടവില്‍. ഹോട്ടല്‍ ബിസിനസ് മുഖ്യധാരയല്ല. ഇവ കൈവഴികള്‍ മാത്രം. മുഖ്യധാര വന്‍കിട വ്യവസായ സംരംഭങ്ങളുടെ നിര്‍മാണമാണ്. വാര്‍ഷിക വിറ്റുവരവ് 2.5 ബില്യണ്‍ ഡോളര്‍. (ഏകദേശം 12,000 കോടി രൂപ)
ചവറയിലെ പാരമ്പര്യമുളള മുഴിച്ചേടത്ത് കുടുംബം. അതിലെ പ്രമാണിയാണ് അച്‌ഛന്‍ ഈശ്വരവിലാസത്ത് ബാലകൃഷ്‌ണപിള്ള. അമ്മ ശാരദ. ഇരുപതേക്കറില്‍ നെല്‍കൃഷിയുളള കുടുംബം. പക്ഷേ, മിച്ചമില്ല. ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ കൃഷിയിടത്തിലേക്ക് ഇറക്കാന്‍ ശ്രമിച്ചു. അതാണു കുടുംബ പാരമ്പര്യം. പക്ഷേ, രവി എന്ന ബാലന്റെ മനസില്‍ ബിസിനസായിരുന്നു. ചവറ ബോയിസ് ഹൈസ്‌കൂളിലും ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലും പഠനം. ഡിഗ്രിക്കു പഠിക്കുന്നതിനിടെയാണ് ചെറു കച്ചവടത്തിലേക്കു തിരിഞ്ഞത്. ശാസ്‌താംകോട്ട പുത്തന്‍ചന്ത ബസ് സ്‌റ്റാന്‍ഡിലെത്തി മടങ്ങാന്‍ 30 പൈസവേണം. കൂട്ടുകാര്‍ക്കൊപ്പം ഒരു ചായ കുടിക്കാന്‍കൂടി വീട്ടില്‍നിന്നു പൈസ തരില്ല. അന്ന് 100 രൂപയ്‌ക്ക് അഞ്ചു രൂപ പലിശയ്‌ക്കു പണം കടമെടുത്ത് ഡെയ്‌ലി ചിട്ടി ആരംഭിച്ചു. അതാണ് ആദ്യത്തെ ബിസിനസ്. പിന്നെ ചില്ലറ ട്രേഡിംഗും.
കൊച്ചിയില്‍ എം.ബി.എക്ക് അഡ്‌മിഷന്‍ കിട്ടിയപ്പോഴും മനസില്‍ ബസിനസുകാരനാകണമെന്ന ആഗ്രഹം. അവിടെ ഈവനിംഗ് കോഴ്‌സിനു ചേര്‍ന്ന എന്‍ജിനീയര്‍മാര്‍ കൂടുതലും കൊച്ചിന്‍ റിഫൈനറിയിലും എഫ്.എ.സി.ടിയിലും ജോലി ചെയ്യുന്നവരായിരുന്നു. അവരുടെ പ്രേരണയില്‍ കണ്‍സ്‌ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി.
പ്രധാനപ്പെട്ട ഒരു വര്‍ക്ക് ലഭിച്ചത് വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്‌ടറിയിലാണ്. തറക്കല്ലിടീലിനുമുന്‍പു തൃപ്പൂണിത്തുറയില്‍ ഒരു ജ്യോത്സ്യനെ കണ്ടു. നിങ്ങളുടെ സ്‌ഥലം ഇതല്ല. പടിഞ്ഞാറന്‍ രാജ്യത്തു പോകണം. എങ്കിലേ ഭാഗ്യമുണ്ടാകൂ. ജ്യോത്സ്യനെ കാര്യമായി എടുത്തില്ല. പുതിയ യുവ ബിസിനസുകാരനെ മറ്റുള്ളവര്‍ക്കു രസിച്ചില്ല. അവര്‍ പാരവയ്‌പ്പു തുടങ്ങി. തൊഴില്‍ സമരം. അടിയന്തരാവസ്‌ഥ കഴിഞ്ഞ സമയം. പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ ബിസിനസ് വേണ്ടെന്നുവച്ച് ഗള്‍ഫിലേക്കു യാത്രയായി.
1978 ലാണ് സൗദിയിലെത്തിയത്. അക്കോബാര്‍ എന്ന സ്‌ഥലത്ത് കണ്‍സ്‌ട്രക്ഷന്‍ കമ്പനി ആരംഭിച്ചു. കഠിനാധ്വാനം. അര്‍പ്പണ മനോഭാവം. ഈശ്വാനുഗ്രഹം. ഈ മൂന്നുമാണു തന്റെ വിജയരഹസ്യമെന്നു രവിപിള്ള ഉറച്ചുവിശ്വസിക്കുന്നു. ആദ്യം ലഭിച്ചത് മിലിട്ടറി വര്‍ക്കാണ്. 110 ആളുകളെക്കൂട്ടി ജോലി ആരംഭിച്ചു. റോയല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ വര്‍ക്കും ഉടന്‍ ലഭിച്ചു. പിന്നീട് പെട്രോകെമിക്കല്‍ പ്രോജക്‌ടുകള്‍… ആ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.
അന്നു സൗദിയില്‍ ഇന്ത്യക്കാര്‍ക്കു വലിയ മതിപ്പുണ്ടായിരുന്നില്ല. കൂടുതലും ഡ്രൈവര്‍മാരും പണിക്കാരും. ഒരു വന്‍കിട കൊറിയന്‍ കമ്പനിയിലെ ജി.എമ്മിനുനേരേ ഒരിക്കല്‍ ഞാന്‍ കൈകള്‍ നീട്ടി. ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍. അയാള്‍ കൈ പിന്‍വലിച്ചു. ”ഞങ്ങള്‍ ഷേക്ക് ഹാന്‍ഡ് ചെയ്യാറില്ല, നിങ്ങളെ പോലുള്ളവര്‍ക്ക്. ഞങ്ങളുടെ നിലവാരമോ അതിനുമുകളിലോ ഉള്ളവര്‍ക്കേ അതിന് അര്‍ഹതയുളളൂ.”-അയാള്‍ തുറന്നടിച്ചു. മനസിന് ഏറെ വേദനതോന്നി. വൈരാഗ്യമോ പ്രതികാരമോ എന്തൊക്കെയോ. പക്ഷേ, വിജയിച്ച് പ്രതികാരം ചെയ്യാനായിരുന്നു തീരുമാനം. ഒടുവില്‍ ആ ഉദ്യോഗസ്‌ഥന്‍ എന്റെ കമ്പനിയില്‍ ജോലി ചെയ്‌തു.
ഗ്യാസ് ടു ലിക്കുഡ് പദ്ധതികളാണ് കൂടുതലും. ലോകത്തെ വലിയവ യൂറോപ്യന്‍ കമ്പനികളായിരുന്നു. ഒരിക്കല്‍ ഒരു കമ്പനിയുടെ വൈസ്‌ചെയര്‍മാന്‍ എന്നോടു പറഞ്ഞു, ഇന്ത്യക്കാര്‍ക്ക് അതിനുള്ള കഴിവില്ലെന്ന്. 50 ദശലക്ഷം ഡോളറിന്റെ പദ്ധതി പറഞ്ഞ തീയതിക്കുമുന്‍പ് ഞാന്‍ തീര്‍ത്തുകൊടുത്തു. അതോടെ അവിടെ ഇന്ത്യക്കാര്‍ അംഗീകരിക്കപ്പെട്ടു. അതിനു നിമിത്തമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം-ഡോ. രവിപിള്ളയുടെ കണ്ണുകളില്‍ കൃതാര്‍ഥതയുടെ തിളക്കം.
ഹോട്ടല്‍ വ്യവസായ രംഗത്തെ കാരണവര്‍ ലീലാ കൃഷ്‌ണന്‍നായരെ കണ്ടപ്പോള്‍ യാദൃശ്‌ചികമായാണ് കോവളം ലീല അമേരിക്കന്‍ കമ്പനിക്കു വില്‍ക്കാന്‍ പോകുകയാണെന്നു പറഞ്ഞത്. കൃഷ്‌ണന്‍നായര്‍ അങ്കിളുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ലോകടൂറിസം രംഗത്തെ ഒരു വിദഗ്‌ധന്‍ പറഞ്ഞത് ഓര്‍ത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടല്‍ പ്രോജക്‌ടുകള്‍ മുംബൈയിലെ ടാജും കോവളത്തെ ലീലയുമാണ്. രണ്ടാമതൊന്ന് ആലോചിച്ചില്ല. ലീല വാങ്ങാന്‍ തീരുമാനിച്ചു. 800 കോടി ചോദിച്ചു. 500 കോടി പറഞ്ഞപ്പോള്‍ കൃഷ്‌ണന്‍നായര്‍ അങ്കിള്‍ നിറഞ്ഞ മനസോടെ തലകുലുക്കി- ലീല വാങ്ങിയ കഥ ഡോ. രവിപിള്ള പറഞ്ഞു.
സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ കുറെയൊക്കെ ബാധിക്കുമെന്നു ഡോ. രവിപിള്ള പറയുന്നു. എന്നാല്‍, തുടര്‍ച്ചയായ പദ്ധതികള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്കു കുഴപ്പമുണ്ടായില്ല. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ച ഇനിയും ഉണ്ടായേക്കാം. അവര്‍ അധ്വാനിക്കുന്നില്ല. ലോകം ഇനി ഏഷ്യക്കാരുടെ കൈകളിലാണ്. അവര്‍ കഠിനാധ്വാനികളാണ്. ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ.
കൊല്ലത്തെ ഹോട്ടല്‍ റാവീസ് ലോബിയില്‍ പതിഞ്ഞ മൂക്കുള്ള ഒരു കുറിയ മനുഷ്യന്‍ എല്ലാം നോക്കികാണുന്നു. സാംസംഗിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റാണ്. സോണിയെ കടത്തിവെട്ടി ലോക ടെലിവിഷന്‍ ഭീമനായി സാംസംഗ് വളര്‍ന്നുകഴിഞ്ഞു. സുഹൃത്തിന്റെ ഹോട്ടല്‍ ഉദ്‌ഘാടനത്തിന് എത്തിയതാണ് അദ്ദേഹം.
അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത് ഇന്ത്യയുടെയും ചൈനയുടെയും വിദ്യാഭ്യാസ രംഗം കണ്ടുപഠിക്കൂ എന്നാണ്. ഇത്രയേറെ യുവാക്കളുള്ള രാജ്യങ്ങള്‍ വേറെയില്ല. നല്ല തലച്ചോറുളളവര്‍. സാങ്കേതിക വിദഗ്‌ധര്‍.
നമ്മുടെ മനസ് മാറിയാല്‍ വികസനത്തിന്റെ വേഗം വര്‍ധിക്കും.-ഡോ. രവിപിള്ള മനസുതുറന്നു. അടിസ്‌ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വേണം. കന്യാകുമാരിയില്‍നിന്നു കേരളംവരെ നല്ലറോഡ്. അതുകഴിഞ്ഞാല്‍ കുണ്ടുംകുഴിയും. ഉന്നത നിലവാരമുളള യാത്രാസൗകര്യം, വെള്ളം, വൈദ്യുതി. ഇത്രയും ഒരുക്കിയാല്‍ ഈ നാടു നന്നാകും. കൂടുതല്‍ പദ്ധതികള്‍ വരും. ടൈം ഈസ് മണി. ഇന്നു നമ്മുടെ പണമാകെ കാറുകളിലും റോഡിലും നഷ്‌ടപ്പെടുത്തുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സിങ്കപ്പൂരിനോടു മത്സരിക്കാന്‍ കേരളത്തിനു കഴിയും.
പരിസ്‌ഥിതിയും രാഷ്‌ട്രീയവും വികസന പ്രവര്‍ത്തനത്തിനു പ്രതിബന്ധമാകരുത്. ഒരു പദ്ധതി വരുമ്പോള്‍ പരിസ്‌ഥിതി സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു മുന്‍കൂട്ടി തീരുമാനിക്കണം. അതു നടപ്പാക്കണം. നാലു തെങ്ങ് വെട്ടിയ കേസില്‍ ലീലാ കൃഷ്‌ണന്‍നായരെ പ്രതിയാക്കിയാല്‍ ആരാണു ധൈര്യത്തോടെ പുതിയ പദ്ധതികളുമായി ഇവിടേക്കു വരിക. ലീല ഹോട്ടലിനു വര്‍ഷങ്ങളായി സര്‍ക്കാര്‍ വെള്ളവും വൈദ്യുതിയും നല്‍കുന്നില്ല. ഇതാകരുത് നമ്മുടെ ശൈലി.
ഒരു സുഹൃത്തിന്റെ അനുഭവം ഡോ. രവിപിള്ളയുടെ മനസില്‍ ഇപ്പോഴും. അയാള്‍, ഒരു കശുവണ്ടി വ്യവസായി, മാതാഅമൃതാനന്ദമയി ഭക്‌തനാണ്. ആശ്രമത്തില്‍വച്ച് ഒരു വിദേശിയെ പരിചയപ്പെട്ടു. വന്‍ വ്യവസായി. തന്റെ വ്യവസായത്തെക്കുറിച്ചായി ചര്‍ച്ച. ഒടുവില്‍ ലഭിച്ചതു രണ്ടായിരം ലക്ഷം ഡോളറിന്റെ ഓര്‍ഡര്‍. അത് സ്‌ഥിരമായി ലഭിക്കുന്നു. അങ്ങനെയൊരു ആശ്രമം ഇല്ലായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു നേട്ടം കൈവരുമായിരുന്നോ-ഡോ. രവിപിള്ള ചോദിച്ചു.
അമ്മയുടെയും അച്‌ഛന്റെയും മരണം മനസിലെ മായാത്ത മുറിവ്. എന്നാല്‍ സഹോദരി മരിച്ച ദുഃഖമറിഞ്ഞ് മരണമടഞ്ഞ അമ്മയുടെ മുഖം ഇപ്പോഴും മനസില്‍. ഗീതയാണ് ഭാര്യ. സിറ്റി ബാങ്ക് ഉദ്യോഗസ്‌ഥന്‍ ഗണേഷ് മകനും മെഡിസിന്‍ വിദ്യാര്‍ഥിനി ആരതി മകളുമാണ്. സാമ്പത്തികശാസ്‌ത്രം പഠിപ്പിച്ചശേഷം മകനെ ബിസിനസില്‍ ഇറക്കാനാണ് രവിപിള്ളയുടെ പരിപാടി.
ഈശ്വരന്‍ അറിഞ്ഞുനല്‍കിയത് പാവങ്ങള്‍ക്കു പകര്‍ന്നുനല്‍കണം- രവിപിള്ളയുടെ ഫിലോസഫി. ലോകത്ത് എത്രയോപേര്‍ ബുദ്ധിമുട്ടുന്നു. പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയപ്പിക്കാന്‍ കഴിയാത്തവര്‍. രോഗചികിത്സയ്‌ക്കു കഴിവില്ലാത്തവര്‍. എന്റെ വരുമാനത്തിന്റെ നിശ്‌ചിത ശതമാനം ഞാന്‍ അവര്‍ക്കായി നീക്കിവയ്‌ക്കുന്നു. എന്റെ മരണശേഷവും ഈ പദ്ധതികള്‍ തുടരണം. അതിന് ആവശ്യമുള്ള ഫണ്ട് നീക്കിവയ്‌ക്കും. എന്റെ കുടുംബ സ്വത്തുക്കളാകെ ട്രസ്‌റ്റ് രൂപീകരിച്ചു പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കും. അതാണു ജീവിതാഭിലാഷം.
കൊല്ലത്തെ സമൂഹവിവാഹങ്ങള്‍ വിസ്‌മയകരങ്ങളായിരുന്നു. നൂറുകണക്കിനു പെണ്‍കുട്ടികള്‍ മംഗല്യവതികളായി. പക്ഷേ, തന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള ചെപ്പടിവിദ്യയാണിതെന്നു പറഞ്ഞ് സി.ബി.ഐക്ക് ഊമക്കത്തുകള്‍ പോയി. അവര്‍ അന്വേഷിച്ചപ്പോള്‍ എല്ലാം നിയമപരം. ആരെന്ന് അറിയില്ല. ആരെയാണു വിശ്വസിക്കുക. ആരെയാണ് അവിശ്വസിക്കുക-ഡോ. രവിപിള്ള നിശബ്‌ദനായി.
കൊല്ലം ഉപാസന ആശുപത്രിയും നഴ്‌സിംഗ് കോളജും ഉണ്ടെങ്കിലും ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ ഇപ്പോള്‍ രവിപിള്ളയുടെ മനസ് മടിക്കുന്നു. എല്ലാം കച്ചവടമായിപ്പോയി. മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി മെഡിക്കല്‍ കോളജ് നടത്താന്‍ ആദ്യം അനുമതി നല്‍കിയതു രവിപിള്ളയ്‌ക്കാണ്. പക്ഷേ, കഴിഞ്ഞില്ല.
കടുത്ത ഈശ്വര ഭക്‌തനാണ്. പ്രാര്‍ഥിക്കുന്നത് എനിക്കുവേണ്ടിയല്ല. കള്ളം പറയില്ല. നടക്കുന്ന കാര്യമേ പറയൂ. കുറച്ചേ സംസാരിക്കൂ. ഇനി എനിക്കായി പണമുണ്ടാക്കണമെന്നില്ല. ഇനി ഉണ്ടാക്കുന്നത് സാധാരണക്കാരനുവേണ്ടിയായിരിക്കും. കൃത്യനിഷ്‌ഠയും കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് രവിപിള്ളയെ രവിപിള്ളയാക്കിയത്. കല്യാണമൊഴികെ ഒന്നും സമയത്തിനു നടത്താത്ത സ്വഭാവമാണ് നമ്മുടേത്. പക്ഷേ, എന്റെ പരിപാടികള്‍ ആറുമാസംമുന്‍പ് പ്ലാന്‍ ചെയ്‌തിരിക്കും. മാറ്റമുണ്ടാകില്ല.
കൊല്ലത്തെ ഹോട്ടല്‍ ഉദ്‌ഘാടനത്തിനു ഷാരൂഖ്‌ഖാനെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടി ചോദിച്ചു… എന്തേ സിനിമ പിടിക്കാന്‍ ഉദ്ദേശമുണ്ടോ? ഉടന്‍ വന്നു മറുപടി. ”മമ്മൂട്ടിയും മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ സുഹൃത്തുക്കള്‍. ഒരിക്കല്‍ പടംപിടിച്ചു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അതോടെ മതിയായി. സിനിമയില്‍ താല്‍പര്യമില്ല.”-ഡോ. രവിപിള്ള പറഞ്ഞുനിര്‍ത്തി.
I wish God good health and long lige to Mr. Ravi Pillay. He is really an inspiration to any Malayalee who crave success. A self made man and more praiseworthy is his philenthropic style of life. Very rare and I cannot forget Mr. Menon of Shobha Constructions, two great individuals. Feel to touch their feet . Luck also plays in success. The inspiration is to have at the right time of life sincwe it takes a decade or so to prove oneself. I can only request our young enterpreneus take a leaf from these gold books of success stories and fulfill a life’s totality.
Thank you for giving such inspiring articles.
V.P. Gangadharan Nair