Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രതിനിര്‍വേദം (Rathinirvedam)

[ഹരീ]

പി. പത്മരാജന്റെ തിരക്കഥയിൽ, ഭരതൻ സംവിധാനം ചെയ്ത്‌, ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന കഥാപാത്രങ്ങളായ രതിയേയും പപ്പുവിനേയും അവതരിപ്പിച്ച ‘ രതിനിർവേദം’ 1978 ലാണ്‌ പുറത്തിറങ്ങുന്നത്‌. ‘ഒരു നാൾ വരും’ എന്ന ചിത്രത്തിനു ശേഷം ടി.കെ. രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന ‘രതിനിർവ്വേദ’മെന്ന പുതിയ പതിപ്പിൽ ശ്വേത മേനോനും ശ്രീജിത്ത്‌ വിജയുമാണ്‌ യഥാക്രമം രതിയും പപ്പുവും. പത്മരാജന്റെ യഥാർത്ഥ തിരക്കഥ, വിനു എബ്രഹാമിന്റെ മേൽനോട്ടത്തിൽ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌ കുമാറാണ്‌ ചിത്രത്തിന്റെ നിർമ്മാണം. കൗമാരമനസിന്റെ കാമവാഞ്ഛകൾ തുറന്ന്‌ ചർച്ച ചെയ്യുവാനുള്ള ആർജ്ജവം മലയാള സിനിമയിൽ ഇല്ലാതിരുന്ന ഒരു കാലത്ത്‌ പുറത്തുവന്നതാവണം ആദ്യ ‘രതിനിർവേദ’ത്തിന്റെ വിജയത്തിനു ഹേതു. എന്നാൽ മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാത്ത ഒരു പ്രമേയം, അതേ അച്ചില്‌ പിന്നെയും പണിതിറക്കുമ്പോൾ വരുന്ന ചേർച്ചക്കുറവുകൾ, പുതിയ പതിപ്പിനെ സ്ത്രീശരീരം പ്രദർശനമാക്കുന്ന മറ്റൊരു ചിത്രം മാത്രമാക്കി മാറ്റുന്നു. ‘old is gold’ എന്നു പറയുമ്പോലെ പഴയത്‌ സ്വർണമെങ്കിൽ പുതിയത്‌ വെറും മുക്കുപണ്ടം മാത്രമാവുന്ന അവസ്ഥ ഇതിൽ വീണ്ടും കാണാം!

പ്രമേയപരമായി മുൻപതിപ്പിൽ നിന്നും ഒരു മാറ്റത്തിനും മുതിരാതെയാണ്‌ പുതിയത്‌ എടുത്തു വെച്ചിരിക്കുന്നത്‌. ഇത്തരത്തിലൊരു പുനഃനിർമ്മാണത്തിന്‌ എത്രത്തോളം സാധുതയുണ്ട്‌ എന്നതു തന്നെ സംശയമാണെന്നിരിക്കെ, 1978ലെ കഥ ഇന്ന്‌ അതേ മട്ടിൽ പറയുന്നതിൽ എന്തു യുക്തിയാണുള്ളത്‌! പണ്ടത്തെ ഒരു കഥ ഇന്നു പറയുമ്പോൾ, ആ കഥ പണ്ടു പറഞ്ഞ അതേ മട്ടിൽ പറഞ്ഞാൽ മതിയാവുമോ? അന്നത്തെ സിനിമാ നിർമ്മാണ സങ്കേതങ്ങൾ ഉപയോഗിച്ച്‌ ഇന്നൊരു പടമെടുത്താൽ എങ്ങിനെയിരിക്കും? പുതിയ സങ്കേതങ്ങൾ, ഇന്നത്തെ അഭിനേതാക്കൾ; ഇതൊക്കെ കാലത്തിനു യോജിച്ചതാവുമ്പോൾ പ്രമേയവും അതേ മട്ടിൽ പരിഷ്കരിക്കേണ്ടതല്ലേ? കാലത്തിന്റെ തിരിച്ചു പോക്ക്‌, ‘1978ലെ ഒരു മധ്യതിരുവിതാംകൂർ ഗ്രാമം’ എന്നെഴുതി കാണിച്ചതിനു ശേഷം, പഴയ മോഡൽ അംബാസിഡർ കാര്ർ കാണിച്ചതു കൊണ്ടോ പട്ടാളക്കാരന്റെ ട്രങ്ക്‌ പെട്ടി കാണിച്ചതു കൊണ്ടോ മാത്രം അനുഭവവേദ്യമാവില്ല. കുറഞ്ഞപക്ഷം ‘നീലത്താമര’യിൽ ലാൽ ജോസും എം.ടി. വാസുദേവൻ നായരും ചെയ്തതു പോലെ വർത്തമാനത്തോട്‌ എങ്ങിനെയെങ്കിലും ബന്ധിപ്പിക്കുവാനുള്ള ശ്രമമെങ്കിലും വേണ്ടിയിരുന്നു. അമ്പതുകളിലുള്ള പപ്പുവും പപ്പുവിന്റെ കൗമാരത്തിലുള്ള മക്കളുടെ ചെയ്തികൾ കണ്ട്‌ പപ്പു തന്റെ കൗമാരം അയവിറക്കുന്നതായോ മറ്റോ ഒരു മാറ്റിയെഴുത്ത്‌ അനിവാര്യമായിരുന്നു. അത്‌ ചെയ്തിട്ടില്ല എന്നതു തന്നെ ഈ ചിത്രത്തെ പിന്നോട്ടടിക്കുന്നു. അങ്ങിനെയൊരു പുനർനിർമ്മാണത്തിന്‌ ഉതകുന്ന എന്തെങ്കിലും യഥാർത്ഥ ചിത്രത്തിലുണ്ടോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്‌.

പൊക്കിളും മാറിടവും അനാവൃതമാവുന്ന തരത്തിൽ സാരിയും ദാവണിയും ധരിക്കുക എന്നതല്ലാതെ രതിയെ അവതരിപ്പിച്ച ശ്വേത മേനോന്‌ കാര്യമായൊന്നും ചിത്രത്തിൽ ചെയ്യുവാനില്ല. ഇതൊക്കെ ഒളിഞ്ഞു നോക്കുന്ന പപ്പുവിനെ അവതരിപ്പിക്കുവാൻ ശ്രീജിത്തിനും മിനക്കെടേണ്ടി വന്നിരിക്കില്ല. ഈ രണ്ട്‌ പ്രധാന കഥാപാത്രങ്ങളുടെയും പ്രായമോ സ്വഭാവമോ നിഷ്കളങ്കതയോ ഒന്നും (കുറഞ്ഞപക്ഷം, യഥാർത്ഥ ചിത്രത്തിലൂടെ പ്രേക്ഷകർ മനസിലാക്കിയ മട്ടിലെങ്കിലും) ഇവരിരുവരുടേയും രൂപഭാവങ്ങളുമായി ചേർന്നു പോവുന്നില്ല എന്നത്‌ ചിത്രത്തിനൊരു ന്യൂനതയാണ്‌. ഇത്രത്തോളമൊന്നും വിവസ്ത്രയാവാത്ത ‘സിറ്റി ഓഫ്‌ ഗോഡ്‌’ പോലെയുള്ള ചിത്രങ്ങളിൽ ശ്വേതക്ക്‌ ഇതിലുമേറെ വശ്യതയുണ്ടായിരുന്നു താനും. മണിയൻ പിള്ള രാജുവിന്റെ പട്ടാളം മാമനും കെ.പി.എ.സി. ലളിതയുടെ രതിയുടെ അമ്മയായ നാരായണിയുമൊക്കെയാണ്‌ ഇവരെക്കാളും ചിത്രത്തിൽ അഭിനയമികവുകൊണ്ട്‌ ശ്രദ്ധ നേടുന്നത്‌. പപ്പുവിന്റെ അമ്മ, കുഞ്ഞമ്മ വേഷങ്ങളിൽ യഥാക്രമം ശോഭ മോഹൻ, മായ വിശ്വനാഥ്‌ എന്നിവരെത്തുന്നു. ചെറിയച്ഛനെ അവതരിപ്പിക്കുന്ന ഷമ്മി തിലകനാവട്ടെ ആ കഥാപാത്രത്തിന്റെ ഗൗരവം കളഞ്ഞ്‌ തമാശയാക്കി കളഞ്ഞു. (ഒരുപക്ഷെ, ഇന്നത്തെ മട്ടിലേക്ക്‌ പ്രമേയം മാറ്റിയെഴുതിയിരുന്നെങ്കിൽ ഇത്‌ നല്ലതിനാവുമായിരുന്നു!) ഉണ്ടപക്രുവിന്റെ മന്ത്രവാദിക്ക്‌ ഇത്രത്തോളം പ്രാധാന്യം നല്കേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.

മനോജ്‌ പിള്ളയുടെ ഛായാഗ്രഹണവും അജിത്തിന്റെ എഡിറ്റിംഗും, ഗാനരംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ, ചിത്രത്തിനാവശ്യമായ ദൃശ്യഭംഗി നല്കുന്നുണ്ട്‌. ഗാനരംഗങ്ങൾ തീർത്തും അനാകർഷകമായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. കലാസംവിധായകൻ മോഹൻദാസിന്റെ ഭാഗത്തു നിന്നും കാലാനുസൃതമായ ചുറ്റുപാടുകളൊരുക്കുവാൻ ശ്രമങ്ങളുണ്ടെങ്കിലും സൂക്ഷ്മതക്കുറവ്‌ പ്രകടമാണ്‌. ഉപയോഗിച്ചെന്നേ തോന്നാത്ത ട്രങ്ക്‌ പെട്ടിയും, അതിനു മുകളിലെ വടിവൊത്ത അക്ഷരങ്ങളും ഒരു ഉദാഹരണം. കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരം ശരാശരി മികവു പുലർത്തുമ്പോൾ, രതിയുടെ നേർപ്പിച്ച പുരികങ്ങളും വേറിട്ടു കാണുന്ന വെപ്പുമുടിയും, മണിയൻ പിള്ള രാജു അവതരിപ്പിച്ച പട്ടാളം മാമന്റെ കൃത്രിമത്വം തോന്നിക്കുന്ന രൂപവുമൊക്കെ പി.വി. ശങ്കറിന്റെ ചമയത്തിന്റെ നിലവാരം കുറയ്ക്കുന്നു. മുരുകൻ കാട്ടാക്കട എഴുതി എം. ജയചന്ദ്രന്‌ ഈണമിട്ട നാലഞ്ച്‌ ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. ശ്രെയ ഘോഷൽ പാടിയ ‘കണ്ണൊരം ചിങ്കാരം…’, ‘മധുമാസ മൗനരാഗം’ എന്നീ ഗാനങ്ങൾ; സുധീപ്‌ കുമാർ, കാർത്തിക്‌ എന്നിവരാലപിച്ച ‘ചെമ്പകപ്പൂങ്കാട്ടിലെ…’, ‘നാട്ടുവഴിയിലെ…’ എന്നീ ഗാനങ്ങളൊക്കെയും കേൾക്കുവാൻ ഇമ്പമുള്ളവയാണ്‌.

മേനക സുരേഷ്‌ കുമാറിന്റെ ലേബലിൽ തകര, അവളുടെ രാവുകൾ തുടങ്ങിയ ചിത്രങ്ങളൊക്കെയും സുരേഷ്‌ കുമാറിന്‌ പുറത്തിറക്കുവാൻ പദ്ധതിയുണ്ടെന്നു കേൾക്കുന്നു. പഴയ കഥകളൊക്കെ, ഒരു മാറ്റവുമില്ലാതെ പുതിയ അഭിനേതാക്കൾ അഭിനയിച്ചു കാണണമെന്ന്‌ ആർക്കുമിവിടെ ഒരു നിർബന്ധവുമുണ്ടെന്ന്‌ തോന്നുന്നില്ല. ഇനി വിഷയദാരിദ്ര്യം കാരണമായാണ്‌ പഴയതു തേടി പോവുന്നതെങ്കിൽ, കുറഞ്ഞപക്ഷം വർത്തമാന കാലത്തിനു യോജിച്ച രീതിയിൽ ഈ ചിത്രങ്ങളുടെ തിരക്കഥകൾ മാറ്റിയെഴുതുവാൻ കെല്പ്പുള്ള ആരെയെങ്കിലും കണ്ടെത്തുവാൻ ശ്രമിക്കുക. അതല്ലാതെ, രചന മേൽനോട്ടത്തിനായി ഒരാളെ ചേർത്തതുകൊണ്ട്‌ ചിത്രത്തിനു കാര്യമായെന്തെങ്കിലും ഗുണമുണ്ടാവുമെന്ന്‌ കരുതുക വയ്യ. ഒരുപക്ഷെ ഇത്തരം ചിത്രങ്ങൾ പടച്ചുവിടുന്നത്‌ സംവിധായകനുൾപ്പടെയുള്ള അണിയറക്കാർക്ക്‌ ‘രതി’യുടെ സുഖം നല്കിയേക്കാമെങ്കിലും ഇതൊക്കെ കാണേണ്ട പ്രേക്ഷകർക്കത്‌ ‘നിർവ്വേദം’ മാത്രമായി പോകുമെന്നതാണ്‌ ചിത്രത്തിന്റെ ബാക്കിപത്രം. (നിർവ്വേദമെന്നാൽ ദുഃഖമെന്നും അർത്ഥമുണ്ടെന്ന്‌ M3DB-യുടെ പേജ്‌ പറയുന്നു.)

ഇന്നൊരു പുതിയ വിവാഹജീവിതം ആരംഭിക്കുന്ന ശ്വേത മേനോന്‌ ആശംസകൾ! ഈ അഭിമുഖത്തിൽ പറയുന്നതുപോലെ വിവാഹത്തിലൂടെ ശ്വേതയുടെ സിനിമാജീവിതത്തിന്‌ പുതിയ ഭാവവും ഉയർച്ചയും കൈവരിക്കുവാനും കഴിയട്ടെ!

ആകെത്തുക : 3.50 / 10

Rathinirvedam 2011 song*Kannoram…Shreya Ghoshal

VN:F [1.9.8_1114]
Rating: 7.0/10 (1 vote cast)
VN:F [1.9.8_1114]
Rating: 0 (from 0 votes)
രതിനിര്‍വേദം (Rathinirvedam), 7.0 out of 10 based on 1 rating